മുംബൈ ജഹാൻഗീർ ആർട്ട് ഗാലറിയിൽ ഇല്ല്യൂഷൻ ആൻഡ് റിയാലിറ്റി ഓഫ് ഇമേജസ് എന്ന ചിത്രപ്രദർശനം ഡിസംബർ 18 വരെ
മുംബൈ ജഹാൻഗീർ ആർട്ട് ഗാലറിയിൽ ഡിസംബർ 12 നു ആരംഭിച്ച ഇല്ല്യൂഷൻ ആൻഡ് റിയാലിറ്റി ഓഫ് ഇമേജസ് എന്ന ചിത്രപ്രദർശനത്തിൽ സിന്ധു ദിവാകരൻ അവതരിപ്പിക്കുന്ന ചിത്രങ്ങൾ പല മാനങ്ങളിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. പരിസ്ഥിതിയെയും അരികുവൽക്കരിക്കപ്പെട്ട കീഴാള ജീവിതങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് സിന്ധുവിന്റെ ചിത്രങ്ങൾ.
ശ്രീകോവിലിൽ ഭക്തരെ പ്രസാദിക്കുവാൻ ഉപവിഷ്ടയായ ദേവിക്കുമുന്നിൽ കയ്യിൽ ചൂലുമായി ക്ഷേത്രമുറ്റം വൃത്തിയാക്കുവാൻ നിൽക്കുന്ന ഒരു ദളിത് സ്ത്രീ, സ്വർണ നിറമുള്ള ദേവിയും കറുത്ത നിറമുള്ള ദളിത് സ്ത്രീയും. ദേവിയുടെ നഗ്നതയെ മറക്കുന്നത് സാരി ചുറ്റിയ ദളിത് സ്ത്രീയുടെ രൂപമാണ്. നിരവധി അടരുകളുള്ള രാഷ്ട്രീയവായനകളുടെ സാധ്യതകളാണ് ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നത്.
നാലടി നീളവും മൂന്നടി വീതിയുമുള്ള അക്രിലിക്കിൽ സിന്ധു ദിവാകരൻ രചിച്ച ചിത്രത്തിന്റെ ശീർഷകം രണ്ടു സ്ത്രീദൈവങ്ങൾ (two goddess ) എന്നാണ്. ഇന്ത്യൻ കീഴാള ജീവിതാവസ്ഥകളോട് തന്റെ കലാപ്രയോഗത്തിലൂടെ രാഷ്ട്രീയമായി പ്രതികരിക്കുകയാണ് സിന്ധു ദിവാകരൻ.
അരാഷ്ട്രീയതയുടെ പക്ഷത്തേയ്ക്ക് കലാലോകം ചുവടുറപ്പിക്കമ്പോൾ തന്റെ രാഷ്ട്രീയ നിലപാടുകൾ ചിത്രങ്ങളിലൂടെ വിശദീകരിക്കുകയാണ് സിന്ധു. ഭരണകുട ഭീകരതയോട് പ്രതികരിക്കുന്ന നിരവധി ചിത്രങ്ങൾ സിന്ധുവിന്റെതായിട്ടുണ്ട്.
ആശയങ്ങളെ മൂർത്തമായി ആവിഷ്ക്കരിക്കുമ്പോൾ തന്നെ നിറങ്ങൾകൊണ്ട് സൗന്ദര്യത്തിന്റെ അമ്മൂർത്തതലങ്ങൾ ചിത്ര പ്രതലത്തിൽ സൃഷ്ടിക്കുന്ന ശൈലി സിന്ധുവിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ദിശ തെറ്റി അപചയം സംഭവിച്ച ദേശീയ പ്രസ്ഥാനത്തിന്റെ അവസ്ഥയെ സിന്ധു ചിത്രീകരിക്കുന്നത് ചർക്കയിൽ നീന്നും കുതറിമാറി കെട്ടു പിണഞ്ഞു കിടക്കുന്ന നൂലുകൾ ത്രിവർണ്ണങ്ങളിൽ അമൂർത്തമായി ആവിഷ്കരിച്ചുകൊണ്ടാണ്.
വാനിഷിങ് ഗ്രീൻ ആൻഡ് വൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഷ്ട്രീയമായ ഓർമ്മപ്പെടുതലാണ്. നാലു മലയാളി കലാകൃത്തുക്കളുടെ ഗ്രൂപ്പ് ഷോയിൽ
സിന്ധു ദിവാകരൻ, ഷീല കൊച്ചൗസേപ്പ്,
അനീഷ് നെട്ടയം, രഞ്ജീത് ലാൽ, എന്നിവർ പങ്കെടുക്കുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.